ഹുദൈബിയ നെല്ലിക്ക പോലൊരു സന്ധി ആദ്യം കയ്ച്ചു ,പിന്നെ മധുരിച്ചു



ഹിജ്‌റ അഞ്ചാം വർഷം പൂര്‍ത്തിയായ സമയത്ത് മുഹമ്മദ് നബി (സ) ഒരു സ്വപ്നം കണ്ടു. മക്കയില്‍ പ്രവേശിച്ച് കഅ്ബാമന്ദിരത്തില്‍ നബി(സ) യും അനുചരന്മാരും പ്രാര്‍ഥന നടത്തുന്നതായിരുന്നു സ്വപ്നം. പ്രവാചകന്മാരുടെ സ്വപ്നം ദിവ്യബോധനത്തിൽപ്പെട്ട ഒരു ഭാഗമാണ്. നബി(സ) ഈ വിവരം അനുചരന്മാരെ അറിയിച്ചു. വിവരമറിഞ്ഞ് എല്ലാവരും ആനന്ദിച്ചു . കാരണം, അവരില്‍ പലരും മക്കയില്‍നിന്ന് മദീനയിലെത്തിയവരായിരുന്നു. ജന്മനാട്ടില്‍ തിരിച്ചുചെല്ലുന്നത് അവര്‍ സ്വപ്നം കണ്ടു. നബിയും കുറച്ചു സ്വഹാബികളും ഉംറ ചെയ്യാനായി മക്കയിലേക്കു പുറപ്പെട്ടു. എന്നാല്‍ ഇതറിഞ്ഞ് മക്കയിലെ ഖുറൈശികള്‍ വലിയൊരു സേനയുമായി കാത്തിരുന്നു. ഉംറ തടയുകയായിരുന്നു അവരുടെ ലക്ഷ്യം.


 യാത്രയ്ക്കിടയിൽ ഹുദൈബിയ എന്ന് പേരുള്ള സ്ഥലത്ത് നബിയുടെ ഒട്ടകം മുട്ടുകുത്തി . നബി(സ) യും കൂട്ടരും അവിടെ വിശ്രമിക്കുമ്പോള്‍ ശത്രുപക്ഷത്തു നിന്ന് കുറച്ചുപേര്‍ സന്ധിസംഭാഷണത്തിനായെത്തി. ഇത് നല്ല ഒരവസരമായി കരുതിയ മുഹമ്മദ് നബി(സ) അവരുമായി സന്ധിചെയ്തു. 


സന്ധിയില്‍ പല കാര്യങ്ങളും ഖുറൈശികള്‍ പറയുന്നതുപോലെ എഴുതി. ഇതുകണ്ട് സ്വഹാബാക്കളിൽ പലര്‍ക്കും സങ്കടം തോന്നി. കാരണം മുഹമ്മദ് നബി(സ) ശത്രുക്കൾക്ക് മുന്നിൽ തോറ്റുപോകുന്നു എന്നുവരെ അവര്‍ സംശയിച്ചു. പക്ഷേ, പ്രത്യക്ഷത്തില്‍ ശത്രുക്കള്‍ക്കനുകൂലമെന്ന് തോന്നിയ ആ ഉടമ്പടി പിന്നീട് ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു. യുദ്ധവും രക്തച്ചൊരിച്ചിലും ഒഴിവാക്കാൻ എന്തിനും തയ്യാറാവുക ഇതായിരുന്നു നബി(സ) സ്വീകരിച്ച നയം. പുണ്യഭൂമിയിൽ ഒരിക്കലും യുദ്ധമുണ്ടാകരുതെന്ന് നബി ആഗ്രഹിച്ചു. എന്തിനും ഏതിനും സന്നദ്ധരായ ഒരു സംഘം പോരാളികൾ ഒപ്പം ഉണ്ടായിരുന്ന സാഹചര്യത്തിലാണ് നബി(സ) ഈ വിട്ടുവീഴ്ചകൾക്കൊക്കെ തയ്യാറായത്. 


നമ്മള്‍ പ്രത്യക്ഷത്തില്‍ കാണുന്നതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍ അല്ലാഹുവാകട്ടെ, ഭൂതവും വര്‍ത്തമാനവും ഭാവിയുമറിയുന്നവന്‍. അവന്‍ നമ്മള്‍ കാണാത്തത് കാണുന്നു.


✍️ *അസ്അദ് പെരുമ്പാവൂർ*

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഖൈബറും കീഴടക്കി ഇസ്ലാം

Gen-Z (part-2)

ഖൈബറിലേക്ക് പടയൊരുക്കം