പ്രതിരോധത്തിൻ്റെ ഖൻദക്






_"നബിയേ വിശപ്പ് സഹിക്കാൻ കഴിയുന്നില്ല. ഞങ്ങളെല്ലാം വയറ്റിൽ ഓരോ കല്ല് കെട്ടി വെച്ചാണ് ഇവിടെ കുഴിക്കുന്നത്_". സ്വഹാബികളിൽ ഒരാൾ നബിയോട് ആവലാതി പറഞ്ഞു.

നബി തൻ്റെ കുപ്പായം പൊക്കിപ്പിടിച്ച് കാണിച്ചു. എല്ലാവരും ഒരു കല്ല് വെച്ചായിരുന്നു ജോലിയിൽ ഏർപ്പെട്ടത്തെങ്കിൽ നബി(സ) രണ്ട് കല്ല് വയറ്റിൽ കെട്ടി വെച്ചായിരുന്നു പണി എടുത്തത്. പ്രതിരോധത്തിൻ്റെ മറ്റൊരു യുദ്ധമായ ഖന്ധകിൻ്റെ ഒരു ചീന്തായിരുന്നു ഇത്.

അറബികളുടെ അപരിചിതമായ യുദ്ധ മുന്നേറ്റമായിരുന്നു ഖൻദകിലൂടെ സാധ്യമായത്. കിടങ്ങ് ഒരു തിരിച്ചടിയായി ശത്രുക്കൾ പോലും അന്ധാളിച്ചു നിന്ന അവസ്ഥ. ഇത്തിരിയുള്ള മദീന പട്ടണത്തിൻ്റെ രോമത്തിൽ പോലും ഒന്നും ചെയ്യാൻ കഴിയാതെ പിന്തിരിഞ്ഞ് പോയ ശത്രുക്കൾ..

ഇസ്ലാമിൻ്റെ ചരിത്രത്തിൽ അഹ്സാബ് യുദ്ധം എന്നും ഖൻദക് യുദ്ധം എന്നും അറിയപ്പെട്ട ഈ യുദ്ധ രീതി ഹിജ്റ 5 ശവ്വാൽ മാസത്തിലാണ് അരങ്ങേറിയത്.


പലയിടത്തും നേരിട്ട തിരിച്ചടികൾ ജൂതന്മാരുടെ മനസ്സിൽ ഒരു അഗ്നിയായി പുകഞ്ഞു. മുസ്ലിംകളോടുള്ള അടങ്ങാത്ത പക അവരുടെ അടുത്ത കുതന്ത്ര നീക്കത്തിനുള്ള തയ്യാറെടുപ്പിന് വഴി തെളിച്ചു. മുസ്ലിം വിരുദ്ധ ശക്തികളുമായി

ഒരു സഖ്യം ചേർന്ന് ഒരു മുന്നേറ്റം നടത്തുക മാത്രമേ ഫലപ്രദമാവുകയുള്ളൂ എന്ന് അവർ മനസ്സിലാക്കി. ബനൂ നളീർ ഗോത്രമാണ് ഈ ചരട് വലിക്ക് നേതൃത്വം നൽകിയത്. നാലായിരത്തോളം വരുന്ന മക്ക ഖുറൈശികളും ആറായിരത്തോളം വരുന്ന ഗത്ഫാൻകാരും ഇവരുടെ മുന്നേറ്റത്തിനായി തയ്യാറെടുത്തുവന്നു എല്ലാവരും മദീനയെ ലക്ഷ്യം വെച്ചു.  

ശത്രുക്കളുടെ ഈ നീക്കം തിരുനബി അറിഞ്ഞു. നീക്കത്തെ തടയാനുള്ള വഴികൾ ആലോചിക്കുമ്പോഴാണ് പേർഷ്യൻ സന്തതിയായ സൽമാനുൽ ഫാരിസിയുടെ ആശയം മുന്നിലെത്തിയത്. അതെ. അറബികൾക്ക് ഒട്ടും വശമില്ലാത്ത ഒരു യുദ്ധ രീതിയായിരുന്നു അത്. *കിടങ്ങ് കുഴിക്കൽ*....


ഉടൻ തന്നെ കിടങ്ങ് കുഴിക്കാൻ തുടങ്ങി. ഒരോ പത്ത് പേർക്കും നാൽപത് മുഴം എന്ന കണക്കിൽ പ്രവാചകൻ വീതിച്ച് നൽകി. പ്രവാചകനും ഉത്സാഹത്തോടെ ജോലിയിൽ ഏർപ്പെട്ടിരുന്നു. വിശന്ന് ഒട്ടിയ വയറുമായി അവർ ജോലി തുടർന്നു. അങ്ങനെ കിടങ്ങ് കുഴിക്കൽ പൂർത്തിയായി.


അബൂസുഫ്യാന്റെ നേതൃത്വത്തിലുള്ള പതിനായിരം അടങ്ങുന്ന സംഘം മദീനയിൽ എത്തി. കിടങ്ങ് കണ്ട് പരിഭ്രാന്തരായി. അറബികൾക്ക് അറിയാത്ത ഒരു യുദ്ധ മുറ. അടുത്ത തീരുമാനം ആവിഷ്കരിക്കാൻ അവർ ഒത്തു കൂടി. 

*മദീനയെ ഉപരോധിക്കുക തന്നെ*. അവർ തീരുമാനം എടുത്തു....



നിരന്തരമായി അമ്പെയ്ത്തുകൾ നടത്തിക്കൊണ്ട് അവർ ഉപരോധം തുടങ്ങി. മദീനയിലുള്ള സ്ത്രീകളെയും കുട്ടികളെയും മാറ്റിപ്പാർപ്പിച്ചു. ആകെ മുവവായിരത്തോളം വരുന്ന മുസ്‌ലിംകൾ മാത്രമാണ് ഇവരെ നേരിടാനുള്ളത്. 

ഇതിനിടയിൽ കിടങ്ങിൻ്റെ വീതി കുറഞ്ഞ ഭാഗങ്ങളിലൂടെ ശത്രുക്കൾ മദീനയിൽ പ്രവേശിച്ചു. അവിടെ അലി തങ്ങളും അംറ് ബിൻ അബ്ദുൽ വദ് എന്ന കുറേഷിയും തമ്മിൽ ദ്വന്ത യുദ്ധം നടന്നു. അതിൽ അംറ് വധിക്കപ്പെട്ടു . ബാക്കി ഉള്ള ശത്രുക്കൾ പേടിച്ച് പിന്തിരിഞ്ഞ് ഓടി. നിരന്തരം യുദ്ധത്തിൽ ഏർപ്പട്ടത് കൊണ്ട് നിസ്ക്കരിക്കാനുള്ള സമയം പോലും മുസ്‌ലിംകൾക്ക് ലഭിച്ചിരുന്നില്ല. തൻ്റെ നിസ്ക്കാരം ഖളാ ആക്കിയ ശത്രുക്കൾക്ക് എതിരെ നബി തങ്ങൾ പ്രാർത്ഥിച്ചു.


ശത്രുക്കൾ ആക്രമണം ശക്തമാക്കുകയാണ്. അതിനായി അടുത്ത ഒരു കുതന്ത്രം മുന്നോട്ട് വെച്ചു. മദീനയിലെ ജൂത ഗോത്രമായ ബനൂ കുറൈളയുമായി സഖ്യം ചേരുക. പരിശ്രമം വിജയം കണ്ടു. ഈ ഒരു നീക്കം പ്രവാചകരെ ഏറെ വിഷമത്തിലാക്കി. ബനൂ കുറൈള കരാർ പൊളിച്ചിരിക്കുന്നു. *ഇനി എന്ത് ചെയ്യും*..


ഈ ഒരു നിർണ്ണായക ഘട്ടത്തിൽ ഒരു യുദ്ധ തന്ത്രം മുസ്‌ലിംകളെ തുണക്കാനെത്തി. ഗത്ഫാൻ ഗോത്രത്തിൽ നിന്നും ഒരു നഈം ബിൻ മസ്ഊദ് എന്ന ഒരാൾ ഇസ്ലാം സ്വീകരിച്ചു നബിയുടെ അടുക്കൽ വന്നു. ഇത് ഒരു അവസരമായി മുസ്‌ലിംകൾ മുതലെടുത്തു. നഈം തൻ്റെ ശ്രമത്താൽ അവരിൽ ഒരാളായി നിന്ന് കൊണ്ട് ശത്രുക്കളെ പരസ്പരം ഭിന്നിപ്പിച്ചു. അവർ പരസ്പരം വിഭജിച്ചു. അല്ലാഹുവിൻ്റെ ഭാഗത്ത് നിന്നും ഒരു ശീതക്കാറ്റ് കടന്നുവന്നു. ശത്രു സൈന്യത്തിന് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. അവരുടെ സാമഗ്രികളും കൂടാരങ്ങളും പറന്നുപോയി.

അങ്ങനെ ഒരു മാസത്തോളം നീണ്ടുനിന്ന ഉപരോധത്തിൽ നിന്നും മുസ്‌ലിംകൾക്ക് മോചനം ലഭിച്ചു.


ഇസ്ലാമിക ചരിത്രത്തിലെ മറ്റൊരു അനർഗ നിമിശമായിരുന്നു ഖന്ഥകിൻ്റേത്. മുസ്ലിംകളുടെ ആത്മ സമർപ്പണവും ക്ഷമയുടെ ബലവുമായിരുന്നു വിജയത്തിൻ്റെ പ്രഥമ കാരണമായത്. റസൂൽ(സ)യുടെ മനക്കരുത്തും വിശ്വാസികളോടൊപ്പം പൂർണ്ണമായി നിലകൊണ്ടു അവർക്ക് സമാധാനം ഏകിക്കൊണ്ടും ഖൻദകിന് തുണയായി. ഇസ്ലാമിക വിപ്ലവ വീര്യത്തിൻ്റെ മറ്റൊരു ഏട് അവിടെ മറിക്കപ്പെടുകയുണ്ടായി.



✍️ *ശഹദ് മുഹമ്മദ് കടമ്പഴിപ്പുറം*

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഖൈബറും കീഴടക്കി ഇസ്ലാം

Gen-Z (part-2)

ഖൈബറിലേക്ക് പടയൊരുക്കം