പ്രവാചക ജീവിതം




പ്രവാചക ജീവിതം സന്തോഷ ദുഃഖങ്ങളുടെ ചക്രിയ പ്രവാഹത്താൽ രൂപം കൊണ്ടതാണ്. പരിശുദ്ധനായ അല്ലാഹുവിൻറെ ഏകത്വം വിളംബരം ചെയ്തതിന്റെ പേരിൽ സ്വന്തം രക്തബന്ധുക്കളിൽ നിന്നുപോലും മർദ്ദനവും മറ്റും പ്രവാചകനേൽക്കേണ്ടി വന്നു. എന്നിരുന്നാലും, അല്ലാഹുവിൻറെ മഹത്തരമായ യുക്തിയുടെ തറയിൻമേലായിരുന്നു പ്രവാചക ജീവിതം ക്രമീകരിച്ചിരുന്നത്.


 മക്കാ മുശ്രിക്കുകളുടെ മർദ്ദനം സഹിക്കവയ്യാതെ പ്രവാചകൻ മദീനയിലേക്ക് ഹിജ്റ പോകുന്നതിനുമുമ്പ് തന്നെ അല്ലാഹു മദീനയെ പ്രവാചക മൂല്യങ്ങൾക്ക് ഏറ്റവും വളക്കൂറുള്ള മണ്ണാക്കി മാറ്റിയിരുന്നു. ബഹുദൈവാരാധനയുടെയും അജ്ഞതയുടെയും അന്ധകാരത്തിൽ പൊറുതിമുട്ടിയ മദീനയിലെ ജനങ്ങളുടെ ഹൃദയത്തിൽ സമാധാനത്തിന്റെയും സൗഖ്യത്തിന്റെയും പതാക വാഹകനായി പ്രവാചകനെ അല്ലാഹു ചിത്രീകരിച്ചു.


പ്രവാചകാഗമനത്തിനു മുമ്പ് തന്നെ മദീനയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയന്തരീക്ഷമൊട്ടാകെയും അല്ലാഹു പ്രവാചകനേറ്റവും സൗകര്യപ്രദമാക്കി മാറ്റിയിരുന്നു. ഉദാഹരണത്തിന്, മക്കാ നിവാസികൾ പൊതുവേ പരുക്ക സ്വഭാവമുള്ളവരാണെങ്കിൽ മദീനക്കാർ അങ്ങേയറ്റം നിർമ്മല സ്വഭാവക്കാരായിരുന്നു. അവർ മക്കക്കാരേക്കാൾ കൂടുതൽ സഹനശീലമുള്ളവരും മിതത്വ സ്വഭാവക്കാരുമായിരുന്നു. അതുപോലെ ബുആസ് യുദ്ധത്തിലൂടെ പരസ്പരം പിച്ചിച്ചീന്തപ്പെട്ടതായിരുന്നു മദീനയിലെ സൗഹൃദാന്തരീക്ഷം. പരസ്പര സഹകരണത്തിന്റെയും സ്നേഹത്തിന്റെയും പച്ചിലകൾ മദീനയിൽ കരിഞ്ഞു പോയിരുന്നു. മദീനയിലെ പ്രബല ഗോത്രക്കാരായ ഔസും ഖസ്രജും ആജന്മ ശത്രുക്കളെ പോലെയായിരുന്നു പരസ്പരം പോരാടിയിരുന്നത്. ഈ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രക്തച്ചൊരിച്ചിലുകൾ കൊണ്ട് ഇരു വിഭാഗവും പൊരുതിമുട്ടിയിരുന്നു.അതുകൊണ്ടുതന്നെ പ്രവാചകാഗമനം വഴി തങ്ങളുടെ സൗഹൃദാന്തരീക്ഷം തിരിച്ചുകൊണ്ടുവരാൻ സാധിക്കുമെന്ന് ഇരുവിഭാഗവും നിശ്ചയിച്ചിരുന്നു. 


അതുപോലെ,പ്രവാചകൻ ഈസ (അ) ന് ശേഷം നീണ്ട ഒരു ഇടവേളക്കുശേഷമാണ് പ്രവാചകൻ മുഹമ്മദ് (സ്വ) ഭൂജാതനാവുന്നത്. അതുകൊണ്ടുതന്നെ ഏകദൈവവിശ്വാസത്തിന്റെ മാധുര്യം ആ സമൂഹം തൊട്ടു തീണ്ടിയിട്ടേയില്ലായിരുന്നു. ബിംബാരാധനയും അജ്ഞതയും അവരെ വലിഞ്ഞു മുറുക്കിയിരുന്നു. ഈ സാഹചര്യമാണ് മക്കയിൽ പ്രവാചകൻ നേരിട്ട ഏറ്റവും വലിയ പ്രതികൂല ഘടകം. എന്നാൽ തങ്ങളുടെ അയൽവാസികളായ യഹൂദരിൽ നിന്നും ഏകദൈവ വിശ്വാസത്തെ കുറിച്ചും അതിൻറെ മാധുര്യത്തെക്കുറിച്ചും മദീനക്കാർ ഏറെ കേട്ടറിഞ്ഞവരായിരുന്നു. അതുകൊണ്ടുതന്നെ മദീനക്കാർ ഇത്തരത്തിലുള്ള വിശ്വാസ സരണിയിലേക്ക് വഴികാട്ടാൻ ഒരു പ്രബോധകനെ പ്രതീക്ഷിച്ചിരുന്നു താനും. അതുകൊണ്ടുതന്നെയാണ് അഖബ ഉടമ്പടികളിലൂടെ തന്നെ ഇസ്ലാം മദീനയിൽ അതിവേഗം വ്യാപിക്കാൻ തുടങ്ങിയത്. പ്രവാചകാഗമനത്തിനുശേഷം ഈ വ്യാപനം ഇരട്ടിച്ചതായും നമുക്ക് ചരിത്രത്തിൽ നിന്നും പഠിക്കാൻ സാധിക്കും.


(തുടരും)

✍️ *ഹാഷിം ഇരിമ്പാലശ്ശേരി*

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഖൈബറും കീഴടക്കി ഇസ്ലാം

Gen-Z (part-2)

ഖൈബറിലേക്ക് പടയൊരുക്കം